Sunday, January 20, 2008

‘മാധ്യമ’ ത്തിന്റെ ആന - ബോയിംഗ് മണ്ടത്തരം! (വക്കാരി ക്ഷമി!)


ഇതു വക്കാരിയുടെ കര്‍മ്മ മണ്ഡലമാകുന്നു. കടന്നു കയറ്റം ക്ഷമിക്കുക.
മാദ്ധ്യമം പത്രത്തില്‍ ന്യൂസ്‌ എഡിറ്റര്‍ എന്നൊരു തസ്തിക ഇല്ലെന്നുണ്ടോ? അതോ അതിന്റെ പ്രാദേശിക ലേഖകന്മാര്‍ ഒക്കെ സര്‍വകാര്യവിവരമുള്ളവരാണെന്ന്‌ അവര്‍ സ്വയമങ്ങു തീരുമാനിച്ചോ ആവോ?
പറഞ്ഞുവരുന്നത്‌ "മാധ്യമം" പത്രത്തിന്റെ ഗള്‍ഫ്‌ എഡിഷനില്‍ കണ്ട ഒരു ആനമണ്ടത്തരത്തെ കുറിച്ചാണ്‌. മിനിയാന്ന്‌ എടക്കര വാസുപെട്ടി എന്ന സ്ഥലത്ത്‌ ഒരു സ്ത്രീയെ ഒറ്റയാന്‍ നിലത്തടിച്ചു കൊന്ന വാര്‍ത്തയുടെ ഫോളോ അപ്‌ വാര്‍ത്ത ഇന്നു മാധ്യമം പ്രസിദ്ധീകരിച്ചിരിക്കുന്നു. ഒരു ആന ഓടിച്ചിട്ടടിച്ച അനുഭവം ഉള്ളതുകൊണ്ട്‌ അത്തരം വാര്‍ത്തകള്‍ കണ്ടാല്‍ ഉള്‍ക്കിടിലത്തോടെ ഒന്നു നോക്കിപ്പോകും."
അന്നു ജീവന്‍കാത്ത വസ്ത്രം ഇന്ന് ബീയ്യാത്തുവിനെ ഒറ്റി" എന്നാണു വാര്‍ത്ത. വനപാതയിലൂടെ നടന്നുവന്നിരുന്ന ഒരു കൂട്ടം സ്ത്രീകള്‍ ദൂരെ ആനക്കൂട്ടം മേയുന്നതു കണ്ട്‌ വഴിമാറി നടക്കവേ,ഒരു മുളംകൂട്ടത്തിനു മറഞ്ഞു നില്‍ക്കുകയായിരുന്ന ഒറ്റയാന്റെ മുന്നില്‍ പെട്ടു പോവുകയും, ആ ആന കൂട്ടത്തില്‍ ഒരു സ്ത്രീയെ പിടികൂടി നിലത്തടിച്ചു കൊല്ലുകയും ചെയ്തു എന്നതായിരുന്നു വാര്‍ത്ത.( മനുഷ്യന്മാരെ കാട്ടുപാതകളില്‍ ഒളിച്ചുനിന്നു പിടികൂടുക എന്ന ഗറില്ലാ യുദ്ധമുറ ഒരു കലയാക്കിയ ആനകള്‍ വയനാടന്‍ കാടുകളില്‍ ധാരാളം ഉണ്ട്‌)
വാര്‍ത്തയ്ക്ക്‌ കുഴപ്പമൊന്നുമില്ല. പക്ഷേ അതിന്റെ ഫോളോ അപ്‌ കഥയില്‍, ആന ആ സ്ത്രീയെ തന്നെ കൊല്ലാന്‍ തിരഞ്ഞെടുത്ത കാരണം ആ പ്രാദേശിക ലേഖകന്‍ കണ്ടെത്തിയിടത്താണ്‌ കുഴപ്പം! കൊല്ലപ്പെട്ട സ്ത്രീ ധരിച്ചിരുന്ന ചുവന്ന വസ്ത്രമാണത്രേ ആനയെ പ്രകോപിപ്പിച്ചത്‌!
ഇതുവരെ പറഞ്ഞുകേട്ടിരുന്നത്‌ ചുവന്ന തുണി കാളകളെ പ്രകോപിപ്പിക്കും എന്നായിരുന്നു. പക്ഷേ ചുവന്ന തുണി ആനയെ പ്രകോപിപ്പിക്കും എന്നത്‌ പുതിയൊരറിവായി. അങ്ങനെ ചില ആന വിദഗ്‌ധര്‍ (!) പറഞ്ഞു എന്നും വാര്‍ത്തയിലുണ്ട്‌. അറ്റ്‌ലീസ്റ്റ്‌ ആ അപാര വിദഗ്‌ധാനനന്റെ പേരെങ്കിലും കൊടുക്കേണ്ടതായിരുന്നു വാര്‍ത്തയില്‍....!!കാളകള്‍ക്ക്‌ നിറങ്ങള്‍ തിരിച്ചറിയാനുള്ള കഴിവില്ല! (നീല നിറം മാത്രം അതിനു മറ്റു നിറങ്ങളില്‍നിന്നും തിരിച്ചറിയാം എന്നു പറയപ്പെടുന്നുണ്ട്‌) ആനകള്‍ക്കാണെങ്കില്‍ ആ കഴിവ്‌ വളരെ വളരെ പരിമിതവും. (കാളപ്പോരിലെ കാളകള്‍, വീശുന്ന തുണിയുടെ ചുവന്ന നിറം കണ്ടല്ല, മറിച്ച്‌ ആ തുണിയുടെ ചലനം കണ്ടാണ്‌ വിറളി പിടിക്കുന്നത്‌ എന്നാണ്‌ വിശദീകരണം.)
ആനകള്‍ വര്‍ണ്ണാന്ധന്മാരാണ്‌. ചുവന്ന കളര്‍ അതിന്‌ ഒരു ഡാര്‍ക്‌ ഷെയ്ഡ്‌ ആയി മാത്രമേ കാണാനൊക്കൂ. കെനിയയിലെ ആനകള്‍ ചുവന്ന വസ്ത്രവും മണവും ഉപയോഗിച്ച്‌ അതിന്റെ ശത്രുക്കളായ മസ്സായ്‌ ഗോത്രക്കാരെ തിരിച്ചറിയുന്നു എന്നൊരു പഠനം ഈയിടെ കണ്ടിരുന്നു. പക്ഷേ അതും ആ വര്‍ഗക്കാരുടെ ഗന്ധത്തിനോട്‌ ബന്ധപ്പെടുത്തിയാണ്‌ ആ പ്രദേശത്തെ ആനകള്‍ ഓര്‍ത്തു വെയ്ക്കുന്നത്‌.ഇനി നുമ്മളുടെ ആനയുടെ കാര്യമാണെങ്കില്‍ അതിന്‌ നേരെ ചൊവ്വേ കണ്ണു തന്നെ കാണില്ല. മുന്നോട്ടുള്ള കാഴ്ച തീരെയില്ലെന്നു തന്നെ പറയാം.അങ്ങിനെയുള്ള ആനയാണ്‌ ആ പാവം സ്ത്രീ ധരിച്ച ചുവന്ന വസ്ത്രം കണ്ട്‌, ചുവന്ന വസ്ത്രക്കാരിയെ ശരിപ്പെടുത്തിയേക്കാം എന്നു തീരുമാനിച്ചു കളഞ്ഞത്‌.
പാവം പ്രാദേശിക ലേഖകന്‍ (മിക്കവാറും ഇവര്‍ അതാതു പ്രദേശങ്ങളിലെ പത്ര ഏജന്റുമാരായിരിക്കും) ഒരുപക്ഷേ കേട്ടുകേഴ്‌വിയും പഴം പറച്ചിലുമൊക്കെ എടുത്ത്‌ വാര്‍ത്തയായി അയച്ചു കൊടുത്തേക്കാം. എന്നാലും ന്യൂസ്‌ എഡിറ്റര്‍ എന്നൊരു ജീവി ഡസ്കില്‍ ഉണ്ടാവുമല്ലോ.....(ആവോ?)
ആ വാര്‍ത്തയില്‍ തന്നെ കഴിഞ്ഞവര്‍ഷം ഇതേ സ്ത്രീ ഒരാനയുടെ മുന്നില്‍ പെട്ടുപോയിരുന്നെങ്കിലും രക്ഷപ്പെട്ട കഥയും പറയുന്നുണ്ട്‌!അന്ന് ആനയെ കണ്ട്‌ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അവരുടെ തട്ടം (ശിരോവസ്ത്രം) താഴെ വീണുപോവുകയും, പിന്നാലെ ഓടിയെത്തിയ ആനയുടെ ശ്രദ്ധ തട്ടത്തിലേക്കായ തക്കത്തിന്‌ ബിയ്യാത്തു എന്ന ആ സ്ത്രീ ഓടി രക്ഷപ്പെടുകയും ചെയ്തിരുന്നുവത്രേ! തലേക്കെട്ട്‌ കണ്ട്‌ കഥ മൊത്തം വായിച്ചാല്‍ നമുക്ക്‌ കിട്ടുന്ന ചിത്രം, അന്നത്തെ ആന താഴെ വീണ ശിരോവസ്ത്രത്തിന്റെ നിറം കണ്ടാണ്‌ ആ സ്ത്രീയെ വെറുതെ വിട്ടത്‌ എന്നാണ്‌!
പക്ഷേ യഥാര്‍ത്തത്തില്‍ അന്ന് ആനയെ പറ്റിച്ചത്‌ (ആ പാവം സ്ത്രീയുടെ ആയുസ്സ്‌ ഒരുവര്‍ഷത്തേക്ക്‌ നീട്ടിക്കൊടുത്തതും ) അതിന്റെ കാഴ്ച ശക്തിയല്ല, മറിച്ച്‌ ഈ ആനക്കഥയില്‍ പറഞ്ഞിരിക്കുന്ന മാത്തുക്കുട്ടിച്ചായന്‍ തിയറി ആയിരുന്നു. അതായത്‌ അസാധ്യ റേഞ്ചുള്ള ആനയുടെ ഘ്രാണ ശക്തിയണ്‌ അന്ന് ആനയുടെ ശ്രദ്ധ ആ വസ്ത്രത്തിലേക്ക്‌ തിരിച്ചു വിടാന്‍ കാരണം. (ആനയോടിക്കുമ്പോള്‍ രക്ഷപ്പെടാനുള്ള ഒരുപായമായും ഈ സൂത്രം ഉപയോഗിക്കാം, വിശദാംശങ്ങള്‍ ആ ആനക്കഥയിലുണ്ട്‌).
അയച്ചു കിട്ടുന്ന വാര്‍ത്തകള്‍ ഒന്നു വായിച്ചു നോക്കുക പോലും ചെയ്യാതെ കമ്പോസ്‌ ചെയ്ത്‌ പേജ്‌ നിറയ്ക്കുന്ന ഈ പരിപാടി എന്നാണാവോ പത്രങ്ങള്‍ നിര്‍ത്തുക!! ഈ കഥയില്‍ യാതൊരടിസ്ഥാനവുമില്ലാത്ത അന്ധവിശ്വാസങ്ങള്‍ പ്രോമോട്ട്‌ ചെയ്യുന്നു എന്നൊരപരാധവും ഈ പത്രം ചെയ്യുന്നുണ്ട്‌.കാരണം ഈ വിവരം വാര്‍ത്തയ്ക്കിടയിലുള്ള ഒരനുബന്ധ പരാമര്‍ശമല്ല.മറിച്ച്‌ ഈയൊരു വിവരക്കേടാണ്‌ ആ വാര്‍ത്ത ഹൈ-ലൈറ്റ്‌ ചെയ്യുന്നത്‌!! വാര്‍ത്തകള്‍ക്കൊപ്പം വിജ്ഞാനവും ഒരു പത്രധര്‍മ്മമാണ്‌. വിജ്ഞാനം കൊടുത്തില്ലെങ്കിലും ഉള്ള അറിവിനെ കൊഞ്ഞനം കുത്തുന്ന ഈ ഏര്‍പ്പാടില്‍ മാധ്യമം മിക്കപ്പോഴും ഒരു ചുവട്‌ മുന്നില്‍ തന്നെയാണു താനും.
വാല്‍ക്കഷണം :- ഇതേ മാധ്യമത്തില്‍ മുന്‍പൊരിക്കല്‍ ഒരു ചെറിയ വാര്‍ത്ത വന്നത്‌ ഓര്‍മ്മ വരുന്നു. സ്ഥലപ്പേര്‍ ഇപ്പോ ഓര്‍മ്മവരുന്നില്ല...ഏതായാലും ഇന്‍ഡ്യയിലല്ല. ഒരു ബോയിംഗ്‌ വിമാനത്തിന്റെ പൈലറ്റ്‌ റണ്‍വേ ആണെന്നു തെറ്റിധരിച്ച്‌ റ്റാക്സിവേ (വിമാനങ്ങള്‍ പാര്‍ക്കിംഗ്‌ ഏരിയയില്‍നിന്നും റണ്‍വേയിലേക്കും തിരിച്ചും ഉരുട്ടിക്കൊണ്ടുപോകാനുള്ള വഴി!മിക്കവാറും ഇത്‌ റണ്‍വേയ്ക്ക്‌ സമാന്തരമാവും)യില്‍ വിമാനം ഇറക്കിയതായിരുന്നു വാര്‍ത്ത. അത്‌ മാധ്യമം റിപ്പോര്‍ട്ട്‌ ചെയ്തപ്പോള്‍ ബോയിംഗ്‌ വിമാനത്തിന്റെ പൈലറ്റ്‌ റണ്‍വേയാണെന്നു തെറ്റിധരിച്ച്‌ വിമാനം ഇറക്കിയത്‌ "റ്റാക്സികള്‍ക്ക്‌ പോകാനുള്ള വഴി"യിലായി.അതും സുരക്ഷിതമായി!!
ശരി, അതു വാര്‍ത്ത വിവര്‍ത്തനം ചെയ്ത ആള്‍ക്ക്‌ അബദ്ധം പറ്റിയതാണെന്നു വെയ്ക്കാം. (പണ്ടൊരിക്കല്‍ മണി, വെള്ളപ്പൊക്കത്തില്‍ റെയില്‍വേ സ്ലീപ്പേഴ്സ്‌ ഒലിച്ചുപോയി എന്ന വാര്‍ത്ത, റെയില്‍വെ സ്റ്റേഷനില്‍ ഉറങ്ങിക്കിടക്കുന്നവര്‍ ഒലിച്ചുപോയി എന്നു തര്‍ജമ ചെയ്ത മാതിരി.) എന്നാലും മണിക്കൂറില്‍ പത്തു നൂറ്റമ്പത്‌ നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ നിലം തൊടുന്ന ഒരു ഭീമാകാരന്‍ ബോയിംഗ്‌ വിമാനം, റ്റാക്സികള്‍ക്ക്‌ പോകാനുള്ള വഴിയില്‍ സുരക്ഷിതമായി ഇറങ്ങി എന്ന വാര്‍ത്ത വെള്ളം തൊടാതെ ഒരു പത്രത്തിന്റെ പേജില്‍ കയറ്റി വിടാനുള്ള ആ കോമണ്‍സെന്‍സിനു കൊടുക്കണ്ടേ സലാം!!

Monday, May 28, 2007

യൂ ഏ ഇ ക്കാരേ...സലാം !!!! (ഒരു UAE ഓര്‍മ്മക്കുറിപ്പ്)

മുമ്പെങ്ങാണ്ടൊരിക്കല്‍ ഞാന്‍ യൂ ഏ ഈ യില്‍ പോയിരുന്നു എന്നു തുടങ്ങാം ഈ കഥ! .....പോയി വന്നിട്ടിപ്പോ ശ്ശി കാലായേയ്. അതോണ്ടാ! “ആലി നാദാപുരം പോയപോലെ“ എന്നു വടകരക്കാരു പറയും. (പട്ടി ചന്തയ്ക്കു പോയപോലെ എന്നു മറ്റു ചിലേടത്തും പറയാറുണ്ടത്രേ...പിന്നെ ഞാന്‍ തന്നെ എന്തിനാ എന്നെ പറ്റി പുകഴ്ത്തി പറയണേ എന്നു വെച്ചിട്ടാ!) ഷാര്‍ജാ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ഓര്‍മ്മയുണ്ട്...തെറ്റിധരിക്കല്ലേ, യൂയേയി അല്ലേ.....ബോധം പോയി എന്നൊക്കെ പറഞ്ഞാല്‍ “വ്യാഴാഴ്ച പതിനൊന്നു മണി കഴിഞ്ഞ നേരത്തുള്ള കുറുമാന്‍“ എന്നൊരു ഉപമ പലരുടെയും മനസ്സില്‍ വന്നേക്കാം (കുറും തല്ലല്ലേ... മിനിയാന്നൊരു ബ്ലോഗില്‍ കണ്ടതാ) അതിനാ മുന്‍‌കൂര്‍ ജാമ്യം. വരുമ്പോള്‍ എന്തെല്ലാമെന്തല്ലാം മോഹങ്ങളായിരുന്നു!!! ബ്ലോഗിലും ഭാവനയിലും പിന്നെ ചിത്രങ്ങളിലുമായി മാത്രം പരിചയമുള്ള ഒരുപാടു മുഖങ്ങള്‍.....ആദ്യമായി ബൂലോകത്തിലേക്കൊരു സ്വാഗതവും ഒപ്പം ഗ്ലബ്ബിലൊരു തുണ്ടു സ്ഥലവും പതിച്ചു തന്ന ദേവഗുരു..... “കാതില്‍ വീണ്ടും മുരളാന്‍ വന്ന വണ്ട്” എന്ന ഒരു മഹാലേഖനം മുതല്‍ വായിച്ചുവന്നപ്പോ കുറച്ചുകാലം മുന്നെ വരെ ബോബനും മോളിയും കാര്‍ട്ടൂണിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യേടെ കൊച്ചനുജത്തി എന്നു ഞാന്‍ വിചാരിച്ചിരുന്നതും പിന്നീട് കൊയിലാണ്ടി ഹൈസ്കൂള്‍ മൈദാനം പോലെ വിശാലമായ ഒരു ഹൃദയത്തിന്റെ ഉടമ എന്നു തിരുത്തേണ്ടിയും വന്ന അതുല്യാ ശര്‍മ എന്ന എല്ലാരുടേയും അതുല്യേച്ചി...മുടിയഴിച്ചു പട്ടുടുത്ത് ചിലംബിളക്കി “ഹിയ്യാ...ഹിയ്യാ..” അലറുന്ന നാവേറു കോമരത്തെപ്പോലെ ഒരു വാളെടുത്ത് കയ്യില്‍ കൊടുത്താല്‍ ഉറഞ്ഞുതുള്ളിക്കോളും എന്ന് ധരിച്ചിരുന്ന കൈപ്പള്ളി.....ബ്ലോഗില്‍ ആദ്യമായി എന്റെ ചെവി പിടിച്ചു തിരുമ്മിയ കരീം മാഷ്.... “ഡാ ചെക്കാ പോയി സ്വന്തമായി ഒരു ബ്ലോഗ് തുടങ്ങി പോസ്റ്റെഡേയ് കഥകളൊക്കെ” എന്നു വിരട്ടിയ പെരിങ്ങോടര്‍, പെട്ടത്തലയില്‍ മലരു വറുത്ത് പോനാല്‍ പോഹട്ടും പോടാ...എന്നു ചെണ്ടകൊട്ടി നടക്കുന്ന എന്റെ എക്കാലത്തെയും ഫേവറിറ്റ് കുറും എന്ന കുറുമാന്‍ എന്ന രാഗേഷ്...നുമ്മടെ സ്വന്തം ഇടിവാള്‍....ദ റോയല്‍ ബാച്ചി ദില്‍ബന്‍, ഉമ്മറത്തൂണിന്മേല്‍ സ്വാഗതം എന്ന കമാനം ഉറപ്പിച്ചു വെച്ച ഒരു തറവാട്........കൊടകരയില്‍ ശങ്കുണ്ണി കൊട്ടാരത്തില്‍, ഇത്തിരി, സിദ്ധാര്‍ഥന്‍,ഗന്ധര്‍വന്‍, ഏറനാടന്‍, അത്തിക്കുര്‍ശി, തമനു,അപ്പൂസ്..... അങ്ങിനെ അന്തമില്ലാതെ നീളുന്ന ഒരു ലിസ്റ്റും പിന്നെയൊരു കസവുമുണ്ടും. പക്ഷേ എല്ലാത്തിനും വേണ്ടേ ഒരു യോഗം. ഓണം ഫെയറിനു പോയ ശുനകനവര്‍കളെപ്പോലെ പോയേലും വേഗത്തില്‍ മടങ്ങി വന്ന എന്റെ യൂയേയീ ഡയറിയില്‍ ആകെ കുറിക്കാന്‍ പറ്റിയ പേരുകള്‍..അതുല്യ പിന്നെ കൈപ്പള്ളിയും. ടെലഫോണിലെങ്കിലും ബന്ധപ്പെടാനായത് ദേവഗുരു, കുറുംസ് പിന്നെ സിദ്ധാര്‍ഥന്‍. എങ്കിലും ഒരിത്തിരി നേരത്തേക്കാണെങ്കിലും മാതൃഭാഷായുടെ കാണാച്ചരടില്‍ കോര്‍ത്ത പൂക്കളില്‍ ഒന്നെന്ന പോലെ സ്നേഹത്തിന്റെ അദൃശ്യ കിരണങ്ങളാല്‍ എന്നെ തഴുകിയ മഹാനുഭവന്മാരേ നിങ്ങള്‍ക്കു നന്ദി. വൈകിയാണെങ്കിലും.......





ഷാര്‍ജ ബാങ്ക് സ്ട്രീറ്റില്‍ ആകാശം മുട്ടുന്ന ഒരു കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയില്‍ വിശാലമായ ഒരോഫീസില്‍ ഏകാകിയായി കമ്പ്യൂട്ടറിനു മുന്നില്‍ തപം ചെയ്യുന്ന, ഭംഗിയായി വസ്ത്രധാരണം ചെയ്ത്, അവരെഴുതും പോലെ തന്നെ ചുറുചുറുക്കോടെ വേഗത്തില്‍ സംസാരിക്കുന്ന ഈ സ്ത്രീയാണോ അതുല്യ എന്നൊരുവേള നിങ്ങള്‍ അമ്പരന്നേക്കാം. എഴുത്തില്‍ കൂടി മാത്രമേ നിങ്ങളവരെ പരിചയപ്പെട്ടിട്ടുള്ളൂവെങ്കില്‍............യൂ ഏ ഈ യില്‍ ചിലവഴിച്ച ദിവസങ്ങളത്രയും മലയാളത്തനിമയെഴുന്ന ഒരാഥിതേയയെപോലെ, ദുബായ് ഷാര്‍ജാ റോഡിലെ ബ്രഹ്മാണ്ഡ തിരക്കില്‍ കുടുങ്ങുമോ എന്ന് ആശങ്കപ്പെടുന്ന, “നട്ടപ്പാതിരായ്ക്കെന്തിനാടാ റാസല്‍ഖൈമയ്ക്കു പോണത്...” എന്നു സ്നേഹ പൂര്‍വം ശാസിക്കുന്ന ആ വ്യക്തിത്വം ഞാനെങ്ങനെ മറക്കാന്‍? ഒപ്പം ഓട്ടത്തിനിടയില്‍ കാണാന്‍ ചെന്നപ്പോ “എന്താ ചെക്കാ നിനക്കൊരു സമ്മാനം തരിക ഞാന്‍..” എന്ന് തിരഞ്ഞ് പിന്നെ അകം താളില്‍ കയ്യൊപ്പു ചാര്‍ത്തി എനിക്കു സമ്മാനിച്ച ആ പുസ്തകത്തേയും.....................”!!!!! നന്ദി എന്ന ഭംഗി വാക്കിനാല്‍ ഞാനെന്തിനാ ആത്മാര്‍ഥതയ്ക്ക് അടിവരയിടണം?



ഈയടുത്തെങ്ങാണ്ട് ഇഞ്ചിപ്പെണ്ണിന്റെ ഒരു കമന്റ് കണ്ടു. “എന്റെ ദൈവമേ കൈപ്പള്ളി ചിരിക്കുമോ” എന്ന്!!!! ഏഷ്യാനെറ്റില്‍ യുനികോഡ് ബൈബിളിനെ കുറിച്ചു പറയുമ്പോ കൈപ്പള്ളി ചിരിച്ചു എന്നാരാണ്ടോ കമന്റിട്ട് കണ്ടപ്പോ വന്ന പ്രതികരണം......!! ഇഞ്ചീ ആത്മാര്‍ഥതയുള്ള ചിരി കാണണേല്‍ കൈപ്പള്ളിയുടെ ചിരി തന്നെ കാണണം. തിരിച്ചു വരാന്‍ ഷാര്‍ജാ എയര്‍പ്പോര്‍ട്ടിലേക്ക് വരും നേരം ഖിസൈസിലിട്ട് എന്നെ ഓടിച്ചിട്ട് പിടികൂടി അദ്ദേഹം! ദുബായ് എയര്‍പ്പോര്‍ട്ടില്‍ തിരക്കേറിയ ജോലിക്കിടയിലൂം (ചെല്ലന് ദുഫായ് ഏര്‍പ്പോര്‍ട്ടിലല്ലേട്ടോ ജോലി) ഒരു സ്നേഹ സന്ദര്‍ശനത്തിനു സമയം കണ്ടെത്തിയ കൈപ്പള്ളി സുന്ദരമായ ഒരു പ്രസ്താവനയും നടത്തി.... “ബ്ലോഗില്‍ കൈപ്പള്ളിയല്ലാ കൈപ്പള്ളി ഒറിജിനല്‍...അങ്ങേര് ആളു വേറെയാ....” എന്ന്! ഉവ്വ് അങ്ങേരു ആളു വേറെയാ.....നല്ല ഭംഗിയായി ചിരിക്കുന്ന, എഴുത്തില്‍ കാണുന്ന തിരോന്തരം (?) സ്ലാങ്ങ് തെല്ലുമില്ലാതെ വളരെ മൃദുവായി മലയാളം സംസാരിക്കുന്ന കൈപ്പള്ളി! അപ്പാ...അതൊരു തിരിച്ചറിവായിരുന്നേയ്. (കൈപ്പള്ളി എന്ന പേരു കേള്‍ക്കുമ്പോള്‍ മനസ്സിലോടിയെത്തുന്ന പുട്ടുകുറ്റി ലെന്‍സിട്ട കാമറ കൂടെക്കണ്ടില്ലല്ലോ എന്നൊരു കുറവു മാത്രം പറയാം)

പിന്നെ ഷാര്‍ജ, അബുദാബി റാസല്‍ഖൈമ ഇടയ്ക്കെപ്പൊഴോ ദുബായ്..... ഓട്ടപ്രദക്ഷിണത്തിനിടയില്‍ പലപ്പോഴും ടെലഫോണിലൂടെ സ്നേഹത്തിന്റെ കസവുമുണ്ട് പുതപ്പിച്ച ദേവഗുരു.........കാണാന്‍ കഴിഞ്ഞില്ലെങ്കിലും ശബ്ദരുപികളായി വന്ന് സ്വാഗതമോതിയ കുറുമാന്‍, സിദ്ധാര്‍ഥന്‍......എന്റെ മാത്രം കുറ്റം കൊണ്ട് ബന്ധപ്പെടാന്‍ കഴിയാതിരുന്ന മറ്റു യൂ ഏ ഈ ബ്ലോഗ്ഗേര്‍സ്...എല്ലാവര്‍ക്കും ഹൃദയം കൊണ്ട് സലാം!!!!!


ദേവ ഗുരോ.......ആ മുണ്ട് എനിക്കവകാശപ്പെട്ടതാ, എന്നെങ്കിലും ഞാനത് വാങ്ങും...ഉറപ്പായിട്ടും......

Labels: , , ,