Wednesday, January 03, 2007

സദ്ദാം വധം - ആസൂത്രിതമായ ഒരു നാടകം?

സദ്ദാം ഹുസ്സൈന്‍ എന്റെ കണ്ണില്‍ ഒരു ആരാദ്ധ്യപുരുഷനല്ല എന്ന് ആദ്യമേ പറഞ്ഞുവെയ്ക്കട്ടെ. ഒരു വിശാലമായ അര്‍ഥത്തില്‍ പറഞ്ഞാല്‍ എടുത്തുചാട്ടവും ദീര്‍ഘവീക്ഷണമില്ലായ്മയും കൊണ്ട്‌ സ്വന്തം ശവക്കുഴി തോണ്ടിയ ഒരു ഭരണാധികാരി എന്നു പറയാം. താന്‍പോരിമയും മുഷ്കും ആയുധമാക്കി, സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി ക്രൂരതയുടെ ഏതറ്റവും വരെ പോകാന്‍ അദ്ദേഹം തയ്യാറായി. ആത്യന്തികമായി അതദ്ദേഹത്തിന്റെ സര്‍വ്വനാശത്തില്‍ കലാശിക്കുകയും ചെയ്തു. വാളെടുത്തവന്‍ വാളാലേ എന്നുണ്ടല്ലോ? പക്ഷേ സദ്ദാം ഹുസ്സൈന്‍ ഒരു ഭീരുവായിരുന്നില്ല. അല്ലെങ്കില്‍ ചരിത്രത്തില്‍ ഒരു ഭീരുവായി അറിയപ്പെടാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. അമേരിക്കന്‍ ആക്രമണത്തില്‍ പരാജയപ്പെട്ട്‌ ഒളിത്താവളത്തിലേക്ക്‌ പാലായനം ചെയ്യും മുന്നേ സദ്ദാം പറഞ്ഞിരുന്നു; ആത്മഹത്യ ചെയ്യാന്‍ താന്‍ ഒരുക്കമല്ല എന്ന്. മരിക്കുന്നെങ്കില്‍ അതു പൊരുതിക്കൊണ്ടായിരിക്കും, ചരിത്രം സദ്ദാം ഒരു ഭീരുവാണെന്ന് ഒരിക്കലും പറയില്ല എന്നും. കോടതിയിലായാലും ഒടുവില്‍ മരണത്തിന്റെ ചതിവാതിലിനു മുകളിലും ചങ്കുറപ്പ്‌ എന്താണെന്ന് ആ മനുഷ്യന്‍ ലോകത്തിന്‌ മുന്നില്‍ കാണിച്ചുകൊടുത്തു. ആ ഒരു വിട്ടുവീഴ്ചയില്ലാത്ത ധീരതയ്ക്ക്‌ ഇറാഖി ജനത കൊടുക്കേണ്ടിവന്ന വില കനത്തതായിപ്പോയെങ്കിലും. ദുര്‍ബലന്‌ മാപ്പും സമനോട്‌ യുദ്ധവും ബലവാനോട്‌ അനുരഞ്ജനവും എന്ന രാഷ്ട്രബലതന്ത്രം അദ്ദേഹത്തിനറിയാഞ്ഞിട്ടായിരിക്കില്ല. വിദ്യാഭ്യാസ രംഗത്തെയും രാഷ്ട്രീയ സാമ്പത്തികശാസ്ത്ര വിഭാഗത്തെയുമൊക്കെ അതിജീവിച്ച്‌ പുസ്തകങ്ങള്‍ തന്നെ എഴുതിയ, നിയമബിരുധധാരിയായ ഒരു മനുഷ്യന്‌ ഇറാഖ്‌ എന്ന പരമാധികാര രാഷ്ട്രത്തിന്റെ ഭരണാധിപനാവാന്‍ തക്ക പ്രാപ്തിയുണ്ടായെങ്കില്‍ അയാള്‍ ഇതൊന്നുമറിയാത്ത ഒരു വിഡ്ഢിയായിരുന്നു എന്ന് വിശ്വസിക്കാന്‍ കഴിയില്ലല്ലോ? പിന്നെ എന്താണ്‌ സദ്ദാം എന്ന മനുഷ്യനെ ഇങ്ങനെയൊക്കെ ആക്കിത്തീര്‍ത്തത്‌?

വളരെ ലളിതമായി പറഞ്ഞാല്‍ എന്നേ തീരുമാനിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്ന തന്റെ വിധി സദ്ദാം എന്നോ മനസ്സില്‍ കുറിച്ചിട്ടു കഴിഞ്ഞിരുന്നു എന്നതു തന്നെ. തോറ്റുകൊടുക്കാന്‍ തയ്യാറല്ലാത്ത ഒരു മനസ്സും, തനിക്കു ചുറ്റും രൂപം കൊണ്ടുവരുന്ന ചതിക്കുഴികളെ കുറിച്ചുള്ള തിരിച്ചറിവും പിന്നെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കുവേണ്ടി കൊള്ളരുതായ്മയുടെ ഏതറ്റം വരെയും പോകാന്‍ തയ്യാറായിരുന്ന ഒരു കരിങ്കല്‍ ഹൃദയവും ചേര്‍ന്ന് രൂപപ്പെടുത്തിയെടുത്ത ഒരു ഏകാധിപതി ആയിരുന്നു സദ്ദാം ഹുസ്സൈന്‍.ക്യൂബന്‍ ജനത ഫിഡല്‍കാസ്ട്രോയ്ക്ക്‌ നല്‍കിയ പിന്തുണ പോലെ തന്നെ രക്ഷിക്കാന്‍ ഇറാഖി ജനത ഉണ്ടാവില്ല എന്ന പൂര്‍ണ്ണമായ ബോധമുള്ളത്‌ കൊണ്ട്‌ അടിച്ചമര്‍ത്തി അനുസരിപ്പിക്കുക എന്ന ജനവിരുദ്ധ തന്ത്രത്തിലൂടെ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച ഏകാധിപതി. സ്വന്തം രക്ത ബന്ധുക്കളെപ്പോലും കൊല്ലാന്‍ മടിക്കാതിരുന്ന നിഷ്ടൂരഭരണം അനിവാര്യമാക്കിയ ഒരു തിരിച്ചടിയിലൂടെ, ഒടുവില്‍ അര്‍ഹിക്കുന്ന ഒരു മരണത്തിലേക്ക്‌ സ്വയം നടന്നു പോയ ഒരു മനുഷ്യന്‍!

തുടക്കത്തില്‍ അവിഭക്ത സോവിയറ്റ്‌ റഷ്യയുടെ ഉത്തമ തോഴനായിരുന്നു സദ്ദാം. പക്ഷേ അധികാര പാതയിലൂടെയുള്ള തന്റെ കടിഞ്ഞാണില്ലാക്കുതിപ്പിന്‌ അനുയോജ്യനായ സുഹൃത്ത്‌ അമേരിക്കയാണെന്ന തിരിച്ചറിവ്‌ അദ്ദേഹത്തെ അമേരിക്കയോടടുപ്പിച്ചു. സോവിയറ്റ്‌ റഷ്യയുടെ അഭിമാനമായിരുന്ന T Series പാറ്റന്‍ ടാങ്കുകളുടെ നിര്‍മ്മാണ രഹസ്യം അമേരിക്കക്ക്‌ ചോര്‍ത്തിക്കൊടുത്തു കൊണ്ടാണ്‌ സദ്ദാം അമേരിക്കയുടെ വിശ്വസ്തനാവുന്നത്‌. അതോടെ 2006 ഡിസംബര്‍ 30 ന്‌ നടപ്പിലാക്കപ്പെട്ട തന്റെ അന്ത്യവിധിയുടെ ആദ്യവരി സദ്ദാം സ്വയം കുറിച്ചു കഴിഞ്ഞിരുന്നു. പിന്നെ സദ്ദാമിനെ അമേരിക്ക എങ്ങിനെയെല്ലാം ഉപയോഗപ്പെടുത്തി എന്നത്‌ ചരിത്രം.എണ്ണസമ്പത്താല്‍ അനുഗ്രഹീതമായ മധ്യ പൂര്‍വേഷ്യന്‍ രാജ്യങ്ങളിലേക്ക്‌ ഒരു പടിവാതില്‍ തുറന്നു കിട്ടിയതായിരുന്നു അമേരിക്കയ്ക്ക്‌. അതവര്‍ വളരെ വിദഗ്ധമായി ഉപയോഗപ്പെടുത്തുകയും ചെയ്തു. ഇറാന്‍ ഇറാഖ്‌ യുദ്ധത്തിലൂടെ തുടക്കമിട്ട മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ രാഷ്ട്രീയാസ്ഥിരത ഇന്നും തുടര്‍ന്നുപോകുന്നതെന്തുകൊണ്ട്‌? അറബികളുടെ മന:ശാസ്ത്രം അതിസൂക്ഷ്മമായി വിശകലനം ചെയ്ത്‌ അസാമന്യ ബുദ്ധിപാടവത്തോടെ അമേരിക്കയും മറ്റ്‌ പാശ്ചാത്യ ശക്തികളും ചേര്‍ന്ന് തയ്യാറാക്കിയ ഒരു രാഷ്ട്രാന്തരീയ തിരക്കഥയുടെ പിഴവില്ലാത്ത ആവിഷ്കാരമല്ലേ ഈ നടമാടുന്ന അങ്കങ്ങളൊക്കെയും. സ്വാഭിമാനവും, പോരാട്ടവീര്യവും, അഹങ്കാരത്തോളമെത്തുന്ന ധൈര്യവും അപകടകരമാം വിധം തീവ്രമായ വംശീയബോധവും എല്ലാറ്റിനുമുപരി വിവേകത്തിനും ഒരു പടവു മുകളില്‍ കയറി നില്‍ക്കുന്ന വികാരവും തലക്കെട്ടായി കൊണ്ടു നടക്കുന്ന അറബ്‌ ജനതയുടെ ഒരു വെറും പ്രതീകം മാത്രമാവുന്നു സദ്ദാം ഹുസ്സൈന്‍. ആവശ്യം വന്നാല്‍ ഇനിയും എത്രയോ സദ്ദാംഹുസ്സൈന്മാരെ സൃഷ്ടിക്കാന്‍ അമേരിക്കയ്ക്കു കഴിയും. എണ്ണ എന്ന ഊര്‍ജസ്ത്രോതസ്സിന്‌ ഒരു ബദല്‍ ഉണ്ടായില്ലെങ്കില്‍ അഥവാ എണ്ണ എന്ന വജ്രായുധം ഉപ്യോഗിച്ച്‌ പാശ്ചാത്യ ശക്തികളെ തങ്ങളുടെ വരുതിക്കു നിര്‍ത്താം എന്ന അവസ്ഥ അറബ്‌ രാജ്യങ്ങള്‍ക്ക്‌ ഇല്ലാതാവും വരെ ഇതു തുടരുകയും ചെയ്യും. ഇന്നത്തെ അവസ്ഥയില്‍ ഒരു പുനര്‍വിചിന്തനം അറബ്‌ രാജ്യങ്ങളില്‍ ഉണ്ടാവും എന്നു പ്രതീക്ഷിക്കാനും പറ്റില്ലല്ലോ?

ആത്യന്തികമായി ഇറാഖോ ഇറാനോ പലസ്തീനോ സിറിയയോ ഒന്നുമല്ല അമേരിക്കയുടെ ലക്ഷ്യം. അത്‌ അറബ്‌ ലോകത്തെ സുസ്ഥിരത തകര്‍ക്കുക എന്നുള്ളതാണ്‌. ആ ഉരല്‍ വിഴുങ്ങാന്‍ അവരുപയോഗിക്കുന്ന വിരല്‍ മറവുകളാണ്‌ ഇവയൊക്കെയും എന്നതാണ്‌ സത്യം. അറബ്‌ ലോകത്തെ വിഘടിപ്പിച്ചു നിര്‍ത്താന്‍ കണ്ടുപിടിച്ചുവെച്ചിരിക്കുന്ന ശക്തമായ ആയുധമോ? വംശീയതയും. സദ്ദാമിനു ശേഷം തിരക്കഥയിലെ അടുത്ത അങ്കം! ജൂതവംശീയതയെ ആളിക്കത്തിച്ചു കൊണ്ടാണ്‌ അവരതിനു തുടക്കമിടുന്നത്‌. ഏരിയല്‍ ഷാരോണ്‍ എന്ന കഴുകനെ തീറ്റിപോറ്റികൊണ്ട്‌ വളര എളുപ്പത്തില്‍ അമേരിക്ക അതു നേടി. (കൊടുത്താല്‍ ബാഗ്ദാദില്‍ മാത്രമല്ല ടെല്‍ അവീവിലും കിട്ടും എന്ന് ഷാരോണിന്റെ ഇപ്പോഴത്തെ കിടപ്പു കണ്ടാലും പറയാം)ഇപ്പോള്‍ കനലായെരിഞ്ഞു നില്‍ക്കുന്ന ആ അഗ്നിയെ ബാക്കിനിര്‍ത്തി ഇതാ അടുത്ത തീപ്പൊരി. ഷിയാ സുന്നി വിഭാഗീയതയെ - ഇപ്പോള്‍ തന്നെ നീറിക്കത്തുന്ന നാളങ്ങളെ - ആളിക്കത്തിക്കാനാണ്‌ പുറപ്പാട്‌. നോക്കുക സദ്ദാം ഹുസ്സൈന്റെ തൂക്കിലേറ്റല്‍ വളരെ വിദഗ്ധമായി ആസൂത്രണം ചെയ്യപ്പെട്ട ഒരു നാടകമല്ലേ? മുസ്ലിംകള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്ന ഒരു ദിവസം തന്നെ എന്തിനതിനു തിടുക്കത്തില്‍ തിരഞ്ഞെടുത്തു? തൂക്കിക്കൊല്ലാം എന്നുറപ്പാക്കിയ സ്ഥിതിക്ക്‌ ഒരു ദിവസം കൂടെ വൈകിച്ചാല്‍ പ്രത്യേകിച്ച്‌ എന്തു സംഭവിക്കുവാനായിരുന്നു ഇറാഖില്‍? തികച്ചും അപ്രതീക്ഷിതമായി ഈ ദിനം തന്നെ അതു നടപ്പിലാക്കിയതെന്തിന്‌? ചോദ്യങ്ങള്‍ക്ക്‌ ഉത്തരമുണ്ട്‌. നമുക്ക്‌ ഇന്നത്തെ പത്രവാര്‍ത്ത ഒന്നു നോക്കാം.

സദ്ദാമിന്റെ അന്ത്യനിമിഷങ്ങള്‍ മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ്‌ ചെയ്ത്‌ ലോകത്താകമാനം ഇന്റര്‍നെറ്റ്‌ വഴി (ഒരു പരിധി വരെ ദൃശ്യ മാധ്യമങ്ങള്‍ വഴിയും) എത്തിച്ചു കൊടുത്തതിന്റെ പിന്നില്‍ ആരാണെന്നതിനെ കുറിച്ച്‌ ഇറാഖ്‌ ഗവണ്‍മന്റ്‌ അന്വേഷണം ആരംഭിച്ചിരിക്കുന്നതായാണ്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നത്‌. അതില്‍ സദ്ദാം തൂക്കുമരത്തില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹത്തെ ഷിയാപുരോഹിതന്‍ അധിക്ഷേപിച്ച സംസാരിക്കുന്നത്‌ വ്യക്തമായും കേള്‍ക്കാം. എത്ര വിശ്വസനീയം! സദ്ദാമിനെ പോലുള്ള ഒരാളേ തൂക്കിലേറ്റുമ്പോള്‍, അതും വെറും ഇരുപതോളം പേര്‍ മാത്രം സാക്ഷികളായ, വിനാശകരമായ പ്രത്യഘാതങ്ങള്‍ ഉളവാക്കും എന്നുറപ്പുള്ള ഒരു ആസൂത്രിത കൊലപാതകം ഒരു ഗവണ്‍മന്റ്‌ നടത്തുമ്പോള്‍, സംഭവിക്കും എന്ന് നാം വിശ്വസിക്കണം ഈ നടന്നത്‌! സദ്ദാമിനെ തൂക്കിലേറ്റുമ്പോള്‍ മനുഷ്യത്വത്തിനു നിരക്കാത്ത ഹീന സംഭവങ്ങള്‍ നടന്നു എന്ന് തൂക്കിക്കൊലയ്ക്ക്‌ മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥന്‍ പരസ്യമായി അഭിപ്രായപ്രകടനം നടത്തി എന്നതും കൂട്ടിച്ചേര്‍ത്ത്‌ വായിക്കണം ഇതിന്റെ കൂടെ. എന്താണിതിന്റെയൊക്കെ അര്‍ത്ഥം? മുന്‍ കൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥ അനുസരിച്ചായിരുന്നു കാര്യങ്ങള്‍ നടന്നത്‌ എന്നല്ലേ? ഷിയാ പുരോഹിതന്റെ അധിക്ഷേപവും, അത്‌ റെക്കോര്‍ഡ്‌ ചെയ്യപ്പെട്ടതും, സദ്ദാമിനെ തൂക്കിലേറ്റിയതിന്റെ വികാരം ഒന്നു തണുക്കുന്നതിന്നു മുന്നെ - സദ്ദാം വധിക്കപ്പെട്ടതിനു മണിക്കൂറുകള്‍ക്കകം - അതു പുറത്തായതും ഒക്കെ? കൂട്ടത്തില്‍ ആ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലും അതേറ്റു പിടിച്ച ബ്രിട്ടീഷ്‌ ഉപ പ്രധാനമന്ത്രി ജോണ്‍ പ്രെസ്കോട്ടിന്റെ പ്രസ്താവനയും എല്ലാം കൂടെച്ചേര്‍ന്ന് എന്തിലേക്കാണ്‌ ഇറാഖി ജനതയെ നയിക്കുന്നത്‌? ഉത്തരം വളരെ വ്യക്തം. ആളിപ്പടരാന്‍ തുടങ്ങുന്ന തീയിലേക്ക്‌ ഒരു തുടം എണ്ണകൂടെ. അത്രതന്നെ. ഷിയാ സുന്നി വിഭാഗീയത, അതിലൂടെ ഇറാന്‍...... പിന്നെ? ഇപ്പോഴും ഒരുകാല്‍ മാത്രമുറപ്പിച്ചു നില്‍ക്കുന്ന മേഖലയിലേക്കല്ലേ ആത്യന്തികമായി ആ വരവ്‌? ബഹ്‌റൈന്‍,സൗദി, ഖത്തര്‍ ഉന്നങ്ങള്‍ പലതുണ്ട്‌. മാര്‍ഗങ്ങളാണ്‌ തുറക്കുന്നത്‌.

ആത്മാഭിമാനം മുറിപ്പെട്ടാല്‍ വൈകാരികമായി പ്രതികരിക്കുന്ന അറബ്‌ ജനതയുടെ മന:ശാസ്ത്രം വ്യക്തമായും ഉപയോഗപ്പെടുത്തുകയാണിവിടെ. കൂട്ടത്തില്‍ സദ്ദാമിനെയും അവര്‍ പഠിച്ചിട്ടുണ്ടാവണം. മരണമുഖത്ത്‌ സദ്ദാം എങ്ങിനെ നില്‍ക്കും എന്ന് വ്യക്തമായും ബോധമുള്ളതിനാലാണ്‌ ഇത്തരം ഒരു ഹീനമായ നാടകത്തിന്‌ അമേരിക്ക ഒരുങ്ങിയത്‌. അചഞ്ചലനായി മരണം വരിക്കുന്ന സദ്ദാമിനെ ഔദ്യോഗിക ദൃശ്യമാധ്യമങ്ങളില്‍ കൂടെ കാണിച്ച്‌ അറബ്‌ ലോകത്തിനു മുന്നില്‍ അദ്ദേഹത്തിനു ഒരു വീരനായകന്റെ പരിവേഷം നല്‍കുക. മണിക്കൂറുകള്‍ക്കകം ആ ഒരു ബിംബത്തെ അവഹേളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടാല്‍ അത്‌ ഈ മേഖലയില്‍ എന്തെന്തു പ്രത്യാഘാതങ്ങള്‍ക്കു കാരണമാവും എന്നു കണിശമായും ഗൃഹപാഠം ചെയ്തുറപ്പിച്ചു അരങ്ങേറിയ ഒരു നാടകമായിരുന്നു സദ്ദാം വധം എന്നുറപ്പ്‌. അല്ലെങ്കില്‍ ലോകത്തെവിടെയെങ്കിലും ഒരു മുന്‍ഭരണാധികാരിയെ തൂക്കിലേറ്റുന്ന രംഗങ്ങള്‍ ഏതെങ്കിലും ഔദ്യോഗിക മാധ്യമങ്ങളില്‍കൂടെ പുറത്തു വന്നിട്ടുണ്ടോ? അതിനു ഇറാഖി സര്‍ക്കാര്‍ നല്‍കിയ വിശദീകരണവും ബഹു കേമം! സദ്ദാമിനെ തൂക്കിലേറ്റി എന്നു ലോകത്തെ ഉറപ്പായും അറിയിക്കാനായിരുന്നത്രേ വളരെ ബുദ്ധിമുട്ടി അവരത്‌ ചെയ്തത്‌. അതിനു മരിച്ചു കിടക്കുന്ന സദ്ദാമിന്റെ കുറച്ചു ക്ലോസപ്പ്‌ ഷോട്ടുകളായാലും മതിയായിരുന്നില്ലേ? അതെ, കളികള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

അറബ്‌ രാജ്യങ്ങള്‍ ദീര്‍ഘ വീക്ഷണത്തോടെയുള്ള ഒരു പൊതു പ്ലാറ്റ്‌ഫോം ഉണ്ടാക്കാത്തിടത്തോളം ഇതിനിയും തുടരുക തന്നെയും ചെയ്യും. കുരച്ചുകൊണ്ടോടിവരുന്ന പട്ടിക്കുനേരെ ഒന്നിച്ചു നിന്നു കല്ലെറിയണം എന്ന തത്വം എന്നാണാവോ അറബ്‌ രാജ്യങ്ങള്‍ പഠിക്കുക. അമേരിക്കക്കും ഇത്‌ നിലനില്‍പ്പിന്റെ പോരാട്ടമാണ്‌. അല്ലാതെ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലം മുതല്‍ അമേരിക്കയില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റുമാരൊക്കെ ചെകുത്താന്മാരായിരുന്നു എന്നു പറയാന്‍ പറ്റില്ലല്ലോ? വരാന്‍ പോകുന്ന നാളുകളില്‍ ലോകത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നത്‌ ഊര്‍ജ്ജങ്ങളുടെ ഉറവിടമായ രാജ്യങ്ങളായിരിക്കും എന്നവര്‍ വളരെ മുന്നേ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. അതിനനുസരിച്ച്‌ അവര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു. അതവര്‍ കൃത്യമായും നടപ്പാക്കിക്കൊണ്ടിരിക്കുന്നു. അല്ലാതെ ഇസ്ലാമിനോടുള്ള മറ്റൊരു കുരിശു യുദ്ധമൊന്നുമല്ല ഇക്കാണുന്നതൊന്നും. യഥാര്‍ത്ത ഉന്നത്തില്‍ നിന്നും ശ്രദ്ധ തെറ്റിക്കാനായി ബോധപൂര്‍വം സൃഷ്ടിച്ചെടുത്ത ഒരു പുകമറ മാത്രമാണത്‌. അറബ്‌ ലോകം എന്നു യാഥാര്‍ത്ത്യം ഉള്‍ക്കൊള്ളുന്നുവോ അന്നു തീരും ഇത്‌. ബലവാനോട്‌ അനുരഞ്ജനമാണ്‌ വേണ്ടതെന്ന് അമേരിക്കയ്ക്ക്‌ നന്നായറിയാം. അറബ്‌ ലോകം ഒന്നിച്ചു നില്‍ക്കുകയാണെങ്കില്‍ അമേരിക്ക പേടിച്ചോടി ഒളിച്ചു കളയും എന്നൊന്നുമല്ല പറഞ്ഞു വരുന്നത്‌. അനുരഞ്ജനത്തിന്റെ പാതയിലൂടാവാം പിന്നെയുള്ള നീക്കങ്ങള്‍ എന്നൊരു പ്രത്യാശ മാത്രം. അപ്പോഴും ആത്യന്തികമായി സമാധാനം തന്നെയാണല്ലോ പ്രതീക്ഷിക്കാവുന്നതും!